ഹരിദ്വാർ മോക്ഷ കവാടവും കടന്നു ദേവഭൂമിയിലേക്ക്
ആർത്തിരമ്പി കിതച്ചെത്തിയ ആ ട്രെയിനിലേക്ക് കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നും ഞാനും സുഹൃത്ത് രാംദാസും കയറുമ്പോൾ സമയം സന്ധ്യമയങ്ങിയിരുന്നു…. പരിചയക്കാരെന്നു പറയാൻ ഒരേ ലക്ഷ്യത്തിലേക്കു നമുക്കു മുൻപേ ഇതേ ട്രെയിനിൽ കയറിയ കുറച്ചുപേർ മാത്രമാണ്…
ലക്ഷ്യം മോക്ഷകവാടമെന്നും ദേവഭൂമിയെന്നും അറിയപ്പെടുന്ന ഹരിദ്വാറാണ് അതും പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാ കുംഭമേള കാണാൻ…..
മുഖപുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട കുംഭമേളയുടെ കാഴ്ചകൾ കാണാൻ ഒരു ഇവന്റ് നടത്തുന്നു എന്ന അനുഷെറിൻ്റെ ഒരു പോസ്റ്റിലൂടെയാണ് ഞാനും ഈ യാത്രയുടെ ഭാഗമാകുന്നത്.
ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ തന്നെ തൊട്ടടുത്ത ബോഗിയിലുള്ള ഗ്രൂപ്പിലുള്ളവരെ കണ്ടു പരിചയപ്പെട്ടു…
തൃശ്ശൂരുകാരായ മൂന്നുപേർ കോവിഡ് കാരണം ഗൾഫിൽ നിന്നും നാട്ടിലെത്തിയ ശ്രീജു… ഒരുപണിയും ചെയ്യാതെ എങ്ങനെ ജീവിക്കാം എന്ന് ഗവേഷണം നടത്തുന്ന ഫാം നടത്തുന്ന വിഷ്ണു. ടൂറിസ്റ്റ് ഗൈഡ് ആയ റീചാർഡ്…..
ഞങ്ങൾ കരുതിയ ചപ്പാത്തിയും കറിയും അവർക്കൊപ്പം പങ്കിട്ടു കഴിച്ചുകൊണ്ട് ഒരു പുതിയ സൗഹൃദത്തിന്റെ വിത്ത് പാകി…പരസ്പരം വിശേഷങ്ങൾ പറഞ്ഞും മിണ്ടിയും ഇരുന്നു പതിയെ ഉറക്കത്തിലേക്കു പോയി.
Day 2 ഹരിദ്വാർ മോക്ഷ കവാടവും കടന്നു ദേവഭൂമിയിലേക്ക്
രാവിലെ എപ്പോഴോ കണ്ണുകൾ തുറന്നപ്പോഴും ട്രെയിൻ നിർത്താതെ ഓടിക്കൊണ്ടിരിക്കുന്നു… ഇന്നത്തെ പല്ലുതേപ്പും കുളിയും ട്രെയിനിൽ തന്നെ…..
കുംഭമേളയ്ക്ക് പോകുന്ന മറ്റൊരു ടീമിനെ കൂടി പരിചയപ്പെട്ടു… ഇരിഞ്ഞാലക്കുടയിലെ ഓട്ടോഡ്രൈവറായ രജീഷേട്ടനും അഡ്വാക്കറ്റ് ആയ സുഭോദ് ഏട്ടനും കൂടെ തൃശ്ശൂരിലെ ദാസേട്ടനും കൊട്ടാരക്കരയിലെ ഉണ്ണിയും… അങ്ങനെ സൗഹൃദവലയം പിന്നെയും വലുതായി…
മൂന്നാം നാൾ ഉച്ചയോടുകൂടെ ട്രെയിൻ ഭരണ സിരാകേന്ദ്രമായ ഡൽഹിയിൽ കിതച്ചിരമ്പി നിന്നു. അവിടെനിന്നും രാത്രിയിലാണ് അടുത്ത വണ്ടി അതുകൊണ്ട് ഡൽഹിയിൽ ഒരു ഓട്ടപ്രദക്ഷിണം നടത്താമെന്നു കരുതി മെട്രോയിൽ കയറി നേരെ അക്ഷർധാം മന്ദിരം ലക്ഷ്യമാക്കി നീങ്ങി.
അക്ഷർധാം മന്ദിരം :
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഹിന്ദു ട്രസ്റ്റുകളിൽ ഒന്ന് അക്ഷർധാം എന്നാൽ ദൈവത്തിന്റെ വാസസ്ഥലം എന്നാണ് അർത്ഥം. മികച്ച സുരക്ഷ ക്രമീകരണങ്ങൾ ഉള്ള ഇവിടെ ,
വെറും കയ്യോടെ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ…
മാർബിൾ കൊണ്ട് മനോഹരമായി കൊത്തുപണികൾ ചെയ്തെടുത്ത ഈ മന്ദിരത്തിൽ അനേകം ഹിന്ദു ദേവിദേവന്മാരെ കൊത്തിവെച്ചിരിക്കുന്നതായി കാണാം കൂടാതെ അതിബ്രഹത്തായ കൊട്ടാരത്തിന്റെതുപോലെ തോന്നിക്കുന്ന തൂണുകളും മകുടങ്ങളും അതിൽ നിറയെ കൊതുപണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നതായി കാണാം…
സസന്നതയുടെ എല്ലാപ്രൗഢിയും ഒരുക്കി വെച്ചു കൊണ്ട് കാഴ്ചക്കാരൻ്റെ കണ്ണും മനസ്സും കുളിർപ്പിക്കാനുള്ളതൊക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇവിടെ എത്തുന്നവർ തീർച്ചയായും കാണേണ്ട ഒന്നാണ് സന്ധ്യാസമയത്തെ വാട്ടർ & ലൈറ്റ് ഷോ …. ടെക്നോളജിയുടെവൈദഗ്ധ്യം കൊണ്ട് കാഴ്ചക്കാരെ മറ്റേതോ ലോകത്തേക്ക് കൊണ്ടു പോകും ആ അര മണിക്കൂർ… വെള്ളവും വെളിച്ചവും ശബ്ദവും സമ്മേളിക്കുന്നോൾ പ്രളയവും കാറ്റും മിന്നലും തീനാളങ്ങളും എല്ലാം നമുക്ക് മുന്നിൽ ദൃശ്യവിരുന്നൊരുക്കുന്നു.
കാഴ്ചകളുടെ ആ മായികപ്രപഞ്ചത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ രാത്രി ആയിരുന്നു നേരെ ഓൾഡ് ഡൽഹി ലക്ഷ്യമാക്കി മെട്രോയിൽ കയറി..ഡൽഹിയുടെ തെരുവുകളിൽ രാത്രിയും തിരക്കായിരുന്നു….തിരക്കിനെ ഒതുക്കാനാവും മഴ ചെറുതായി പൊടിഞ്ഞു കൊണ്ടിരുന്നു….ഓരോ ഗ്ലാസ് ഓറഞ്ച് ജ്യൂസ് അകത്താക്കി റെയിൽവേ സ്റ്റേഷനിൽ ഇരുപ്പുറപ്പിച്ചു 12 മണിക്കുള്ള വണ്ടിയിൽ കയറി ദേവഭൂമിയിലേക്ക്…. പുലർച്ചെ ആറുമണിയോടെ ദേവഭൂമിയിൽ കാൽകുത്തി….റെയിൽവേ സ്റ്റേഷൻ പോലും ഒരു അമ്പലത്തിന്റെ കേട്ടും മട്ടും ഭാവവും….
ദീപാലങ്കാരങ്ങളും … മുന്നിൽ തന്നെ വലിയ ശിവൻ ആദ്യകഴ്ചയിൽ തന്നെ ക്ഷേത്രനഗരത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് വിളിച്ചോതുന്ന പ്രതീതി….
പത്തു മിനിട്ടുളളിൽ ഗൈഡായ അനുചേച്ചി വന്നു ഞങ്ങളേയും കുട്ടി നേരെ റൂം കാണിച്ചു തന്നു .. റെയിൽവേ സ്റ്റേഷൻ്റെ തൊട്ടടുത്തുള്ള അയ്യപ്പ ടെപിംൾ അവിടെയാണ് താമസ സൗകര്യം ചെയ്തിട്ടുള്ളത് ലളിതമായ വൃത്തിലുള്ള മുറി … നാലു കട്ടിലിലായി ഞാനും രാംദാസും വിഷ്ണുവും ശ്രീജുവും സ്ഥാനം പിടിച്ചു ആദ്യത്തെ ഗംഗാസ്നാനം റൂമിൽ തന്നെ നടത്തി .
രാത്രിയിലാണ് ശിവരാത്രി ഒരുക്കങ്ങളൊക്കെ പുലർച്ചെ മുതൽ സ്നാനവും…. ഒരു പകലിന്റെ ധൈർഘ്യമുണ്ട് ..രാജീഷേട്ടന്റനും ടീമും അപ്പോഴേക്കും റെഡിയായിരുന്നു അവരിടുകൂടി ആലോചിച്ചു ഋഷികേശ് പോയി വന്നാലോ തീരുമാനിച്ചു
മഹാദേവഭൂമിയിൽ നിന്നും തുടങ്ങാൻ ആകും നിയോഗം…
ഋഷികേശ് :
ഇന്ത്യയിലെ വാട്ടർസ്പോർട്സ് അഡ്വൻജർ ആക്ടിവിറ്റീസ് ഭംഗീ ജമ്പ് എന്നിവയ്ക്കൊക്കെ പേരുകേട്ട സ്ഥലമാണ് ഇന്ന് ഇവിടമെങ്കിലും..
ആത്മന്വേഷിക്ക് ഋഷികേശ് എന്നും ഭക്തിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒന്നാണ്… സാക്ഷാൽ മേഹേശ്വരന്റെ മണ്ണ് മഹാദേവ ഭൂമി… അനേകം ഋഷിവര്യന്മാരുടെയും യോഗചര്യന്മാരുടെയും പാതങ്ങൾ പതിഞ്ഞ മണ്ണ്… ഇവിടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് മൂന്നു പലങ്ങൾ ആണ് അതിനെ രാം ജൂല എന്നും ലക്ഷ്മൻ ജൂല എന്നും ജാനകി ജൂല എന്നും വിളിക്കുന്നു ഗംഗാനദിക്കു കുറുകെയായി ഉണ്ടാക്കിയ തൂക്കുപാലങ്ങളാണ് ഇവ മൂന്നും.. ഗംഗയിൽ എവിടെയും തന്നെ കോൺക്രീറ്റു തൂണകൾ ഉള്ള പലങ്ങൾ കണ്ടില്ല കാരണം ഇപ്പോൾ ഗംഗ വളരെ ശാന്തമായാണ് ഒഴുകുന്നതെങ്കിലും ഇടയ്ക്കവൾ മണിച്ചിത്രതാഴിലെ
ഗംഗയാകാറുണ്ട് എന്നത് തന്നെ കാരണം.
രാംജൂലയും ലക്ഷമൻ ജൂലയും കടന്നു എത്തിയത് ശിവ പ്രതിമയ്ക്ക് മുന്നിലാണ് മഹാപ്രളയത്തെ അതിജീവിച്ച ആ ശിവ രൂപം അപ്പോഴും കണ്ണടച്ച് ധ്യനത്തിലായിരുന്നു… ശിവനെ സാക്ഷിയായി ഗംഗയിൽ സ്നാനം ചെയ്തു… ഹിമാലയത്തിന്റെ മഞ്ഞുകണങ്ങളെ ആവാഹിച്ചെത്തുന്ന ഗംഗയിൽ അധികനേരം നിൽക്കുക പ്രയാസമാണ്… അത്രയ്ക്കുണ്ട് തണുപ്പ്
ഉച്ചഭക്ഷണത്തിന് ശേഷം ഗംഗയിൽ ഒരു റാഫ്റ്റിംഗ്… അതൊരു ഒന്നൊന്നോര അനുഭവം തന്നെ ആയിരുന്നു. കുത്തിയൊഴുകുന്ന ഗംഗയിൽ അഞ്ചു കിലോമീറ്റർ ഗംഗയിലൂടെ ഒരു സഞ്ചാരം.. റാഫ്റ്റിംഗ് കഴിഞ്ഞെത്തുമ്പോളേക്കും ഗംഗ ആരതിക്കുള്ള സമയം ആയിരുന്നു… ഹരിദ്വാറിൽ മാത്രമല്ല ഋഷികേശിലും ഗംഗ ആരതിയുണ്ട്… ഒരുപക്ഷെ കണ്ണിനും മനസ്സിനും ഭക്തിയും ആനന്ദവും നൽകുന്നതും ഋഷികേശിലെ ആരതി ആണെന്നു തോന്നാം.
ഗംഗാ ആരതി :
വർഷത്തിലെ എല്ലാ ദിവസവും. വേനലും മഴയിലും മഞ്ഞിലും തുടരുന്ന ഗംഗയെ വന്ദിക്കുന്ന സന്ധ്യാപൂജയാണ് ഗംഗാ ആരതി .പൂജയ്ക്കു ശേഷം പൂക്കളും ദീപവും ഗംഗയിൽ ഒഴുക്കുന്നതും ഗംഗയോടുള്ള ആദരവും ഭക്തിയുമാണ് … നിറയെ കുഞ്ഞു നെയ്ത്തിരികൾ കത്തിജ്വലിച്ചൊഴുകുന്ന ഗംഗയിലെ ആ സായാഹ്നക്കാഴ്ച വിവരണാതീതമാണ്.
അകക്കണ്ണാൽ ഋഷികേശിനെ മനസിലേക്കാവാഹിച്ച് തിരികെ ഹരിദ്വാറിലേക്ക് .
ദൂരേക്കാഴ്ചയിൽ തന്നെ നില വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ശിവൻ്റെ പൂർണ്ണകായ പ്രതിമ ദർശിക്കാനാകും … ശിവരാത്രിയുടെയും കുംഭമേളയുടെ പ്രധാന സ്നാനങ്ങളിൽ ഒന്നായ ഷാഹി സ്നാൻ നടക്കുന്നതിനാലും രാത്രിയിലും ജനപ്രവാഹത്തിനൊരു കുറവുമില്ലായിരുന്നു. വൈദ്യുതവിളക്കുകളുടെയും ദീപാലങ്കാരങ്ങളുടെയും സ്വർണ്ണ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഗംഗയെദർശ്ശിച്ചു കൊണ്ട് നടന്നപ്പോൾ ദുരെ ഓംബ്രിഡ്ജും ധനുസ്സ് ബ്രിഡ്ജും എല്ലാം കണ്ണിന് വിരുന്നായി.
മുറിയിലെത്തി…. കാഴ്ചകളുടെ ഒരു ദിനം കൂടി മിഴികളടച്ചു.
ഹരിദ്വാർ മോക്ഷ കവാടവും കടന്നു
ഇന്നാണ് ഋഷിവര്യന്മാരും അഘോരികളും നാഗസന്യാസികളും നാഗബാബമാരും ആചാര്യന്മാരും എല്ലാം പുനർജന്മ രഹിതമായ മോക്ഷപ്രാപ്തിക്കായി ദിവ്യസ്നാനം ചെയ്യാനെത്തുന്ന ആ പുണ്യ ദിനം.
കുംഭമേളയിലെ വിശിഷ്ട ദിനമായ ഷാഹി സ്നാൻ
വിശ്വാസമനുസരിച്ച് പാലാഴിമഥന സമയത്ത് ലഭിച്ച അമൃതുമായി പോകുമ്പോൾ നാല് പുണ്യസ്ഥലങ്ങളിൽ അമൃതകുംഭം വെച്ചു എന്നും അവിടെ അവിടെ അമൃത് തുളുമ്പിയെന്നും പന്ത്രണ്ട് വർഷത്തിലൊരിക്കൽ അതായത് ദേവന്മാരുടെ ഒരു ദിവസത്തിനു തുല്യം ഒരു പ്രത്യേക മുഹൂർത്തത്തിൽ ഈ അമൃതിൻ്റെ സാന്നിധ്യം നദികളിൽ ഉണ്ടാകുമെന്നും അന്ന് സ്നാനം ചെയ്താൽ ജന്മജന്മാന്തരങ്ങളായി പേറുന്ന പാപങ്ങൾ കഴുകിക്കളയപ്പെടും എന്നാണ് വിശ്വാസം …. മോക്ഷം തേടിയലയുന്ന സന്യാസികളും ശിവൻ്റെ ഭൂതഗണങ്ങളെന്നറിയപ്പെടുന്ന അഘോരികളും അഘോരി മാർഗ്ഗം പഠിക്കുന്ന നാഗസന്യാസികളും എല്ലാം കുബമേളയുടെ മാത്രം പ്രത്യേകതയാണ് …
ജൂന അഖാഡയ്ക്ക് മുന്നിൽ ട്രാക്ടറും രഥങ്ങളും എല്ലാം നിരനിരയായി നിന്നിരുന്നു എല്ലാത്തിലും തിങ്ങി നിറഞ്ഞ് സന്യാസികളും കാവി വസ്ത്രധാരികളും … ഇത്തവണ സ്നാനം ചെയ്യാൻ സന്യാസികളിലെ ഹിജഡ വിഭാഗക്കാരായ കിന്നോർ സന്യാസിനികളും ഉണ്ടായിരുന്നു. അവർക്കു മുന്നിലായി ശരീരമാസകലം ചുടലഭസ്മം ആവരണമായി അണിഞ്ഞ നാഗസന്യാസികളും … എങ്ങും ഹർ ഹർ മഹാദേവ് എന്ന മന്ത്രധ്വനി മാത്രം… അവരെല്ലാം സ്നാനം ചെയ്യാനുള്ള യാത്രയിലാണ് ..ജഡാനരകൾ വളർത്തി ശരീരം ഭസ്മം പൂശി കയ്യിൽ ത്രിശൂലവും വാളും ഡമരുവും പിടിച്ച് ഒന്നിനേയും കൂസാതെ ഹർഹർ മഹാദേവ് മന്ത്രം ഉറക്കെ വിളിച്ച് നടന്നകലുന്ന നാഗാന്മാരെ പുറം കാഴ്ചയിൽ പൊള്ളയായി തോന്നാമെങ്കിലും പരംപൊരുളിനേ തേടുന്ന അവർ അകക്കാഴ്ച്ചിൽ പലതും പഠിപ്പിക്കുന്നു .
ഒടുവിൽ ഒരുപിടി ചാരം മാത്രമാണ് നാമെന്ന നഗ്ന സത്യമാണ് അവരുടെ നഗ്നതയിലൂടെ വളരെ ലളിതമായി അവർ നമുക്ക് കാണിച്ചുതരുന്നത്.
… സർവ്വം ശിവോഹം .. സർവ്വം ശിവ സമർപ്പിതം.
കാഴ്ചകളുടെ പ്രവാഹങ്ങളിൽ സമയം കടന്നു പോയതറിഞ്ഞില്ല .. മുറിയിൽ തിരികെയെത്തി ഒന്നു വിശ്രമിച്ചു ..
വൈകുന്നേരം ഞങ്ങൾ കുന്നിൻ മുകളിലെ മാനസാംദേവി ക്ഷേത്രത്തിൽ പോയി … ആഗ്രഹ സഫലീകരണത്തിനായി അവിടെ ചുവന്ന പട്ടു തുണിനിറയെ കെട്ടിയതായി കാണാം ….
ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ലെന്നാണല്ലോ … ചുവന്ന പട്ടിൻ്റെ നിറസാന്നിധ്യം അത് ശരി വെയ്ക്കുന്നതാണ്.
അവിടെ നിന്നുള്ള തിരിച്ചിറക്കത്തിലാണ് സായാഹ്നത്തിൻ്റെ മനോഹാരിതയോടെ ഗംഗയുടെ ദൂരക്കാഴ്ച സാധ്യമായത് …ഗംഗാനദിയാൽ ചുറ്റപ്പെട്ട ഒരു പട്ടണം … അതാണ് ശരിക്കും ഹരിദ്വാർ ഗംഗയുടെ സാന്നിധ്യം എല്ലായിടത്തും ഉണ്ട് .. മുകളിൽ നിന്നും പടവുകളിറങ്ങുമ്പോൾ ഉള്ള കാഴ്ചയിൽ ഗംഗാ തീരവും ഹരിദ്വാറും ഏതോ പ്രാചീന മായാനഗരം പോലെ തോന്നിപ്പോകും…..
രാത്രിയിൽ വീണ്ടും ഗംഗാ തീരം ലക്ഷ്യമാക്കി നടന്നു …. അങ്ങിങ്ങായി അലസമായി ഇരുന്ന് പുകച്ചുരുൾ പറത്തുന്ന സന്യാസികൾ… മോക്ഷം തേടി പ്രേതാത്മാക്കളെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ… രാത്രിയിൽ മറ്റൊരു മുഖമായിരുന്നു ഹരിദ്വാറിന്.
ഗംഗ ശാന്തമായാണ് ഒഴുകുന്നതെങ്കിലും വൈദ്യുതവെളിച്ചത്തിന്റെ പ്രതിദ്വനിയിൽ ദേവി ചൈതന്യം കൂടിയതായി തോന്നി ഗംഗയ്ക്ക്….
ഹർ കി പൗഡ്
ആൾത്തിരകൊഴിഞ്ഞിരുന്നു…ഭഗവന്റെ പദങ്ങൾ പതിഞ്ഞ ഹരി കി പൗഡി ഇവിടെയാണ് ഹരിദ്വാറിലെ ഗംഗ ആരതി നടക്കുന്നതും സന്യാസിവര്യന്മാർ സ്നാനം ചെയ്യുന്നതും എല്ലാം ഇവിടെയാണ് .. തിരക്കില്ലാതെ കാണാൻ പറ്റിയത് ഇപ്പോഴാണെന്ന് മാത്രം…..
തിരിച്ചു റൂമിലെത്തി അവിടെവെച്ചു തൃശൂർ ന്നു വന്ന സന്ധ്യചേച്ചിയെയും മക്കളായ ഗോകുലിനെയും നിഷയെയും നിഖിലേട്ടനെയും പ്രജോദേട്ടനേയും പരിചയപ്പെട്ടു .നാളത്തെയാത്രയിൽ അവരും കൂടെ കൂടുന്നു എന്ന് പറഞ്ഞു.
അങ്ങനെ ഹരിദ്വാറിലെ അവസാന പുലരി അതിരാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ അതാ തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ അനുചേച്ചി നിരഞ്ജന അഖാടയിൽ പോകാൻ കൂട്ടില്ലാതെ നിൽക്കുന്നു ഞങ്ങളും കൂടെ കൂടി…
നിരഞ്ജന അഖാട
അനേകം നാഗസന്യാസിമാരാലും ഇന്ത്യയിലെ തന്നെ പഴക്കമുള്ള സന്യാസിപരംപരകളാലും പേരുകേട്ടത്.
അവിടെ ചെന്ന് നാഗ ബാബയെ വണങ്ങി ധ്യാനത്തിലിരിക്കുന്ന അനേകം സന്യാസികളെ ദൂരെ നിന്ന് നോക്കി കണ്ടു… നേരെ പോയത് ഹരിശ്ചന്ദ്ര ഘട്ടിലേക്കാണ്.
ഗംഗയുടെ ശമ്ശാനഭൂവിൽ… പുലരിയിലും കറുത്തൊഴുകുന്ന ഗംഗ … അതെ ഇവിടെ ഗംഗയ്ക്ക് മരണത്തിൻ്റെ കറുപ്പു നിറമാണ് … ഇവിടെ നിന്നും നേരെ പോയത് നീൽ ധാരയിലേക്കാണ് …പ്രശസ്ത സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും കേട്ടറിഞ്ഞ ഈ സ്ഥലം കാണണമെന്ന് മനസ്സ് അന്നു മുതലേ കൊതിച്ചിരിന്നു.
സന്യാസിശ്രേഷ്ഠർ സമാധിയാകാൻ എത്തുന്ന നീൽ ധാര
അതെ ഇവിടെ എല്ലാം ഗംഗയാണ് … സന്യാസത്തിൻ്റെ കർമ്മമണ്ഡലത്തിനപ്പുറം ജീവിതം വെടിയാറായി എന്ന തോന്നലുണ്ടാകുമ്പോൾ സന്യാസികൾ സ്വയം മരണം വരിക്കാൻ ഇവിടെ വന്നിരിക്കുന്നു ഗംഗയിൽ വലയം പ്രാപിക്കുന്നു അതികം ആരും വരാത്ത ഗംഗയുടെ മറ്റൊരു ഘാട്ട്.. ഗംഗയിലെ അവസാന സ്നാനം നടത്താനെത്തുന്നവർ വന്നിരിക്കുന്ന ഇടം…. ഇവിടെ വല്ലാത്തൊരു ഭയം തങ്ങിനിൽക്കുന്നതായി തോന്നി അധികനേരം അവിടെ നിന്നില്ല സൂര്യൻ ഉതിച്ചുയരാൻ വെമ്പി നിലയ്ക്കുന്നുണ്ടായിരുന്നു ആ കാഴ്ചയും കണ്ടു തിരികെ എത്തി …
അപ്പോഴേക്കും സന്ധ്യേച്ചിയും ടീമും ഋഷികേശ് പോകാൻ റെഡി ആയി നിന്നിരുന്നു അവർക്കൊപ്പം ചേർന്ന് നേരെ ദക്ഷേശ്വരമഹാദേവ് ക്ഷേത്രം കാണാൻ പോയി
ദക്ഷ പ്രജാപതി യാഗം നടത്തിയ ക്ഷേത്രം സതീദേവി ഹോമാഗ്നിയിൽചാടി ആത്മഹൂതി നടത്തിയ ഹോമകുണ്ഡവും നമുക്കവിടെ ദർശിക്കാം .. ഇവിടെയും ഉണ്ട് ഗംഗാസാന്നിധ്യം ഇവിടെ സതീദേവിയുടെ ദുഖത്താലാവും കണ്ണുനീർ പോലെ തെളിഞ്ഞൊഴുകുന്ന ഗംഗയെ കാണാനാവും …
നേരെപോയത് ഹര ഹരാശ്രമത്തിലേക്കാണ് അവിടെയാണ് പവിത്രമായ രുദ്രാക്ഷമരം ഉള്ളത് … കല്ലിനേയും മരത്തിനേയും ആരാധിക്കുന്ന ആർഷ ഭാരത സംസ്കാരത്തിൻ്റെ ഉദാത്ത ഉദാഹരണം നമുക്കിവിടെ കാണാം. അവിടെനിന്നും നേരെ പവൻധാം കാണാൻ പോയി പൂർണ്ണമായും ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു മന്ദിർ അവിടെ അനേകം ദേവി ദേവമാർക്കൊപ്പം നമുക്ക് നമ്മളേയും ഗ്ലാസിലൂടെ കാണാം … മനോഹരമായ ഗ്ലാസ് പെയിൻ്റിംഗ് നിറയെ കാണാം അവിടെ നിന്നും ഭാരത് മാതാ മന്ദിർ കാണാൻ പോയി…
അവിടെ പുരാണേതിഹാസങ്ങളിൽ പരാമർശിച്ചിട്ടുള്ള പിതൃ കുല പരമ്പരയും മാതൃകുല പരമ്പരയും മനോഹരമായി ചിത്രങ്ങളിലൂടെ വർണ്ണിച്ചിരിക്കുന്നു … കൂടാതെ സ്വാതന്ത്ര്യ സമര നേതാക്കൾ .. പ്രമുഖർ എല്ലാം തന്നെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് … ചുരുക്കി പറഞ്ഞാൽ നാൾവഴികളിൽ ഭാരതം എന്നാണെന്നറിയാൻ ഇവിടെ ദർശിച്ചാൽ മതിയാവും ….
ഹരിദ്വാർ മോക്ഷ കവാടവും കടന്നു
അവിടെ വെച്ച് സന്ധ്യേച്ചിയും നിഖിലേട്ടനും പ്രജോദേട്ടനും അടങ്ങുന്ന ടീം ഋഷികേശിലേക്ക് പോകാനായി യാത്ര പറഞ്ഞു മൂന്നുനാൾ സന്തത സഹചാരിയായിരുന്ന വിഷ്ണുവിനേയും അവർ കൂടെ കൂട്ടി …. അവർ പോയപ്പോൾ പ്രിയപ്പെട്ട ആരോ കുറഞ്ഞതുപോലെ ഒരു ചെറിയ സങ്കടം … ഈ ലോകത്ത് എല്ലാം നഷ്ടപ്പെടാനുള്ളതാണെന്ന് ഓർപ്പിപ്പിച്ചു കൊണ്ട് ഒരു സന്യാസി തെരുവിലൂടെ നടന്നുപോകുന്നുണ്ടായിരിന്നു.
തിരികെയെത്തി ഗംഗാ ആരതി കാണാനായി ഹർ കി പൗഡിലേക്ക് അസാധാരണമായ തിരക്കായിരുന്നു … അനേകലക്ഷം ജനങ്ങളിലൊരാളായി ഞാനും മണികൾ മുഴങ്ങുന്നു എങ്ങും ഗംഗേ മാതാ മന്ത്രങ്ങൾ മാത്രം … ഗംഗയെ സ്തുതിച്ചു കൊണ്ടുള്ള ഗാനം … എല്ലാ കൺഠങ്ങളിൽ, നിന്നും അതേറ്റു പാടുന്ന കാഴ്ച കൈകളിൽ കത്തിച്ച മൺചിരാതി ൻ്റെ വെളിച്ചത്തിൽ തിളങ്ങുന്ന മുഖങ്ങൾ …. ഭാരതീയത ഒരൊറ്റ സംസ്കാരമാകുന്ന കാഴ്ച …. ഗംഗാ ആ രതിയിൽ നിന്നും പകർന്ന ചിരാതുകൾ ഗംഗയിൽ ഒഴുക്കുന്നവരുടെ തിരക്ക് … തിരി നാളങ്ങൾ നിരനിരയായി ഗംഗയിലെ ഓളങ്ങളിൽ ഒഴുകിയകലുന്ന വിസ്മയക്കാഴ്ച … ഈ നാടിനോടും സംസ്കാരത്തോടും വിട പറയാൻ സമയമായിരിക്കുന്നു. … ഇനി തിരിയെ യാത്ര. … കാലം അനുവദിച്ചാൽ വീണ്ടും വരണം ഗംഗയുടെ തീരങ്ങളിലൂടെ വെറുതേ അലയണം ….
കുംഭമേളയുടെ കാഴ്ചകളും ഹരിദ്വാറിൻ്റെ സംസ്കാരവും മനസ്സിലേക്കാവാഹിച്ച് അവിടെ നിന്നും വിട പറഞ്ഞു.
ശ്രീ.
ശ്രീരാജ്
നീലേശ്വരം